കുരങ്ങുമായി റീൽ ചെയ്ത് നടൻ ചിയാൻ വിക്രം വിവാദത്തിൽ. വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായിട്ടായിരുന്നു താരത്തിന്റെ റീൽ. എന്നാൽ ഇത് വിവാദമായതോടെ നടൻ റീൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഡിലിറ്റ് ചെയ്തു.
ലാർ ഗിബ്ബൺ എന്ന വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീൽ എടുത്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരവും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായുള്ള സൈറ്റ്സ് (CITES) ന് കീഴിലും സംരക്ഷിക്കുന്ന കുരങ്ങുമായുള്ള വീഡിയോയാണ് വിക്രത്തെ വിവാദത്തിലാക്കിയത്.
വിക്രമിന്റെ മകളുടെ ഭർത്താവിന്റെ അച്ഛനും ബിസിനസുകാരനുമായ സി.കെ രംഗനാഥന് വംശനാശം നേരിടുന്ന അപൂർവ ജീവികളുടെ വ്യാപാരവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് ഇത്തരം ജീവിയുമൊത്തുള്ള വിക്രമിന്റെ വീഡിയോ.
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരവുമായി ബന്ധപ്പെട്ടും ഇവയെ കൈവശം വച്ചതിന്റെ പേരിലും രംഗനാഥനെതിരെ തമിഴ്നാട് വനംവകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിക്രമിന്റെ വീഡിയോയിൽ ഉള്ള കുരങ്ങിനെ രംഗനാഥൻ മണിപ്പൂരിൽ നിന്നും വാങ്ങിയതാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ (CITES) അനുബന്ധം I-ൽ ലാർ ഗിബ്ബണുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ആവശ്യമായ CITES ഇറക്കുമതി, കയറ്റുമതി അനുമതികൾ, ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഡോക്യുമെന്റേഷൻ, അത് ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി എന്നിവയില്ലാതെ സ്വന്തമാക്കാൻ കഴിയില്ല.
കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയന്ത്രിക്കുന്ന എല്ലാ നിയമപരമായ ആവശ്യകതകളും പാലിച്ചിട്ടുണ്ടോ എന്നും വകുപ്പ് പരിശോധിച്ചുവരികയാണെന്ന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ രാകേഷ് കുമാർ ദോഗ്ര പറഞ്ഞു.
മണിപ്പൂരിൽ നിന്നും ചെന്നൈയിലെത്തിയ കുരങ്ങിനെ ദത്തെടുക്കലിന്റെ ഭാഗമായാണ് കൈമാറ്റം ചെയ്തതെന്നാണ് രേഖകൾ ഉള്ളത്. എന്നാൽ ഇതിന് ഇപ്പോഴും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് വിവാദം ഉണ്ടായിരിക്കുന്നത്.
തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും കുരങ്ങിനെ കടത്തിയതാകാമെന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്. നിലവിൽ കുരങ്ങ് എങ്ങനെ ഇന്ത്യയിലെത്തിയെന്നതിന്റെ രേഖകൾ പരിശോധിച്ചുവരികയാണെന്നും കുരങ്ങ് എവിടെ നിന്നും വന്നു എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. വിക്രമിന്റെ വിഡിയോയിലുള്ള ലാർ ഗിബ്ബൺ പൂർണ വളർച്ചെയത്തിയാതാണെന്നും എത്ര കാലമായി ഈ കുരങ്ങിനെ പിടികൂടിയി തടവിലാക്കിയിട്ടെന്ന് വന്യജീവി സംരക്ഷണപ്രവർത്തകർ ആശങ്കയറിയിക്കുന്നുണ്ട്.
മലേഷ്യ, ഇന്തോനീഷ്യ, തായ്ലൻഡ്, മ്യാൻമർ,ലാവോസ് എന്നീ രാജ്യങ്ങളിലാണ് ഗിബ്ബണുകൾ ഉള്ളത്. ഉയർന്ന മരങ്ങളുള്ള കാടുകളിലാണ് സാധാരണയായി ലാർ ഗിബ്ബൺ കുരങ്ങുകൾ അതിജീവിക്കുന്നത്. ഇന്ത്യയിൽ ഈ ഗിബ്ബണ്‍ വളരുന്നില്ല. ഇവയെ മെരുക്കി വളർത്താൻ കഴിയില്ലെന്നും കൂട്ടിലിട്ടു വളർത്തുന്നതും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും മാറ്റിനിർത്തുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകർ പറയുന്നു.